കഴിഞ്ഞ ശനിയാഴ്ച ഇസ്രായേൽ പൗരന്മാരെ ഹമാസ് പോരാളികൾ കൂട്ടക്കൊല ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഇസ്രായേലുമായി ഇന്ത്യ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ഇരുരാജ്യങ്ങളും നേരിട്ട സംഘട്ടനങ്ങളുടെ ചരിത്രവും അക്രമത്തിന്റെ തോതും വളരെ വ്യത്യസ്തമാണെങ്കിലും, ഇന്ത്യ നിരവധി ഭീകരാക്രമണങ്ങൾ നേരിട്ടിട്ടുള്ളതിനാൽ ഇസ്രയേലിന്റെ വേദനയിൽ പങ്കുചേരാനാവും. ഇസ്രായേലിൽ നിരവധി ആളുകളെ ബന്ദികളാക്കിയത് കൂടാതെ, സംഗീതപരിപാടിയിൽ പങ്കെടുത്തുകൊണ്ടിരുന്ന കൗമാരപ്രായക്കാരും, പാർക്കിലുണ്ടായിരുന്ന കുട്ടികളും, വീടുകളിലുണ്ടായിരുന്ന വയോധികരും, തൊട്ടിലുകളിൽ കിടന്നിരുന്ന കുഞ്ഞുങ്ങളും ബുദ്ധിശൂന്യവും ദാരുണവുമായ ആക്രമണത്തിന് ഇരയായത് ഹമാസിന്റെ കൊടുംക്രൂരതകളെ തുറന്നുകാട്ടുന്നു. ഭീകരതയെ അതിന്റെ എല്ലാ രൂപത്തിലും അപലപിച്ചുകൊണ്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി മോദി സംസാരിച്ചപ്പോഴും ഇതേ വികാരങ്ങൾ ആവർത്തിച്ചു. ഇന്ത്യയുടെ രണ്ടാമത്തെ വലിയ ആശങ്ക സ്വന്തം പൗരന്മാരുടെ സുരക്ഷയാണ്, പ്രത്യേകിച്ച് ഇസ്രായേൽ ഗാസയിൽ തിരിച്ചടി തുടങ്ങിയപ്പോൾ. ഏകദേശം 18,000 ഇന്ത്യക്കാർ ഇസ്രായേലിൽ ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്നുണ്ട്. ഇത് കൂടാതെ ഇന്ത്യൻ വംശജരായ 85,000 ഇസ്രായേലികളും (മഹാരാഷ്ട്ര, മണിപ്പൂർ, മിസോറാം, കേരളം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവർ) ആ രാജ്യത്തുണ്ട്. ഇവരെ നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയം (എം.ഇ.എ.) ചാർട്ടേഡ് വിമാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ന്യൂഡൽഹിയുടെ ആദ്യത്തെ നിലപാടിൽ നേരിയ പരിഷ്‌കാരം വരുത്തിക്കൊണ്ട് എം.ഇ.എ. സർക്കാരിന്റെ ഔപചാരിക പ്രസ്താവന പുറത്തിറക്കി. അത് ഹമാസ് ആക്രമണങ്ങളെ വീണ്ടും അപലപിച്ചുവെങ്കിലും, ഭീകരവാദത്തിനെതിരെ പോരാടാനുള്ള ആഗോള ഉത്തരവാദിത്തമുള്ളതിനാൽ “അന്താരാഷ്ട്ര മാനുഷിക നിയമം പാലിക്കാനുള്ള സാർവത്രിക ബാധ്യതയെക്കുറിച്ച്” ഇസ്രായേലിനെ ഓർമ്മിപ്പിച്ചു. പലസ്തീൻ വിഷയത്തിൽ “ദീർഘകാലവും സ്ഥിരവുമായ” ഇന്ത്യയുടെ നിലപാടും എം.ഇ.എ. ആവർത്തിച്ചു.
1992-ൽ ന്യൂഡൽഹി ഇസ്രയേലുമായി സമ്പൂർണ്ണ നയതന്ത്രബന്ധം സ്ഥാപിച്ചതിനുശേഷവും പലസ്തീന്റെ ആവശ്യങ്ങളെ പിന്തുണച്ചുകൊണ്ടിരുന്ന ഇന്ത്യ ഒരു ഞാണിന്മേൽക്കളിയാണ് നടത്തിയിരുന്നത് എന്നതിന്റെ ഒരു ഓർമ്മപ്പെടുത്തലാണ് ഈ പ്രസ്താവന. മെച്ചപ്പെട്ട ഉഭയകക്ഷി ബന്ധങ്ങൾ, വ്യാപാരം, സാങ്കേതിക സഹായം, ആയുധ ഇടപാടുകൾ, തീവ്രവാദ വിരുദ്ധ സഹകരണം എന്നിവ കണക്കിലെടുത്ത് ഇന്ത്യ ഇസ്രായേലിനോട് കൂടുതൽ ചായ്‌വ് പ്രകടിപ്പിക്കുന്നുണ്ട്. 2017-ൽ, മോദി ഇസ്രായേൽ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി; 2018-ൽ നെതന്യാഹു ഇന്ത്യ സന്ദർശിച്ചു. അതേസമയം, പലസ്തീനിൽ ഔദ്യോഗിക സന്ദർശനം നടത്തിയ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയും മോദിയാണ്. 2017-ൽ, ജറുസലേമിനെ ഏകപക്ഷീയമായി ഇസ്രായേൽ തലസ്ഥാനമായി പ്രഖ്യാപിക്കാനുള്ള ശ്രമത്തിനെതിരെ ഇന്ത്യ അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ വോട്ട് ചെയ്തു. ന്യൂഡൽഹിയുടെ നയരേഖകൾ വ്യക്തമാണ്: ഭീകരതയെ എതിർക്കുമ്പോൾത്തന്നെ വിവേചനരഹിതമായ പ്രതികാര ബോംബാക്രമണങ്ങളെ അപലപിക്കുക. ഇത് പലസ്തീൻ സംബന്ധിച്ച ഇന്ത്യയുടെ സ്ഥിരമായ നിലപാടാണ്. ഇസ്രയേലിനെതിരായ മനുഷ്യത്വരഹിതമായ ആക്രമണങ്ങളെ ന്യായീകരിക്കാൻ ചരിത്രപരമായി പലസ്തീൻകാർ നേരിട്ട അന്യായങ്ങൾ ഹമാസിന് ഉപയോഗിക്കാനാവില്ല. അതേസമയം, ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രത്തിന് ഒരു തീവ്രവാദ സംഘത്തെപ്പോലെ പെരുമാറാൻ കഴിയില്ല. ഗാസ നഗരത്തിൽ തുടർച്ചയായി ബോംബാക്രമണം നടത്തിക്കൊണ്ടിരിക്കെ അവിടത്തെ ഒരു ദശലക്ഷത്തിലധികം നിവാസികൾ ഒഴിഞ്ഞുപോകണമെന്ന ഇസ്രായേലിന്റെ ഏറ്റവും പുതിയ ആവശ്യം, നയം സന്തുലിതമാക്കുന്നതിൽ ഡൽഹി നേരിടുന്ന വെല്ലുവിളിയെ കൂടുതൽ സങ്കീർണ്ണമാക്കും.
COMMents
SHARE