രാജ്യത്ത് മറ്റെവിടെയും ഇല്ലാത്തത് പോലെ പൊതു സമൂഹം രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തുന്ന ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമായ മിസോറം നവംബറിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ത്രികോണ പോരാട്ടത്തിന് ഒരുങ്ങുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, മിസോറമിലെ രാഷ്ട്രീയ മത്സരം പണത്തേയും കായബലത്തേയും ആശ്രയിക്കുന്നില്ല. കാരണം സാമൂഹ്യസേവനം, സമൂഹത്തിലെ സ്ഥാനം, മതപരവും സാമൂഹികവുമായ സംഘടനകളുടെ പിന്തുണ എന്നിവയാണ് സ്ഥാനാർത്ഥിത്വത്തിനുള്ള പ്രധാന വ്യവസ്ഥകൾ. ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടിന് അതിന്റെ പരമ്പരാഗത എതിരാളിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി മാത്രമല്ല, ഇത്തവണ കടുത്ത വെല്ലുവിളി ഉയർത്തുന്ന സോറാം പീപ്പിൾസ് മൂവ്‌മെന്റുമായും (സെഡ്.പി.എം.) മത്സരിക്കേണ്ടതുണ്ട്. സ്പീക്കർ ലാൽറിൻലിയാന സെയ്‌ലോ ഭാരതീയ ജനതാ പാർട്ടിയിലേക്ക് കൂറുമാറിയതോടെ, അണികളിൽ പലരും പാർട്ടി ഉപേക്ഷിച്ചുപോകുകയാണ്. മുമ്പ് കലാപത്തിലേർപ്പെട്ടിരുന്ന എം.എൻ.എഫിന്റെ പരിചയസമ്പന്നനായ നേതാവും മുഖ്യമന്ത്രിയുമായ സോറംതംഗ മിസോ വോട്ടർമാരുടെ പിന്തുണ നേടുന്നതിനായി വംശീയതയുടെ തുറുപ്പ് ചീട്ട് ഇറക്കിയിരിക്കുകയാണ്. അയൽ സംസ്ഥാനമായ മണിപ്പൂരിലെ വംശീയ സംഘട്ടനത്തിൽ അകപ്പെട്ട കുക്കി-സോ ജനതയുടെ പ്രശ്‌നം ഉയർത്തിക്കൊണ്ടും, മിസോ ജനതയുമായുള്ള അവരുടെ വംശീയ അടുപ്പം ഉദ്ധരിച്ച് മ്യാൻമറിൽ നിന്നുള്ള അഭയാർത്ഥികളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നിർദ്ദേശം അവഗണിച്ചുകൊണ്ടും, സോറാംതംഗ എതിരാളികളുടെ മേൽ ആധിപത്യം പുലർത്താൻ ശ്രമിക്കുന്നു. മിസോറമിലെ എല്ലാ പാർട്ടികളും ഈ വിഷയത്തിൽ സർക്കാരിന്റേയും ഭരണകക്ഷിയുടേയും വീക്ഷണം പങ്കിടുമ്പോൾ, എം.എൻ.എഫിന്റെ ശക്തമായ നിലപാടുകൾ അതിന് മുൻതൂക്കം നൽകുന്നു. സംഘർഷത്തിന്റെ മൂർദ്ധന്യത്തിൽ, കുക്കി-സോ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സാമൂഹ്യ സംഘടനകൾ വലിയ പ്രകടനങ്ങൾ നടത്തി. ഇത് മിസോ വോട്ടർമാരുടെയിടയിൽ വ്യക്തമായി പ്രതിധ്വനിച്ചിട്ടുണ്ട്.
അതേസമയം, എം.എൻ.എഫിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ചുള്ള തുടർച്ചയായ വിമർശനവും, നഗര വോട്ടർമാർക്കിടയിൽ മെച്ചപ്പെട്ട അടിത്തറയെ സൂചിപ്പിക്കുന്ന ലുങ്‌ലെയ് മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പിലെ തങ്ങളുടെ അത്ഭുതാവഹമായ മികച്ച പ്രകടനവും പ്രയോജനപ്പെടുത്താൻ സെഡ്.പി.എം ശ്രമിക്കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിൽ എം.എൻ.എഫിന് ശക്തമായ വെല്ലുവിളി ഉയർത്തുന്നത് പീപ്പിൾസ് കോൺഫറൻസും സോറാം നാഷണലിസ്റ്റ് പാർട്ടിയും ഉൾപ്പെടെയുള്ള കക്ഷികളുടെ സഖ്യത്തിന് നേതൃത്വം നൽകുന്ന കോൺഗ്രസ്സാണ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ വർഷം ആശങ്കയുയർത്തിയിരുന്ന പണപ്പെരുപ്പം, സംസ്ഥാനത്ത് ഒരു പ്രധാന പ്രശ്നമായി തുടരുന്നു. ഇത് സമ്മതിദായകർ ആരെ തിരഞ്ഞെടുക്കുന്നുവെന്നതിന് പിന്നിലെ ഘടകങ്ങളിലൊന്നായിരിക്കാം. ഇന്ത്യയുടെ ജനസംഖ്യയുടെ 0.1 ശതമാനവും ദേശീയ ജി.ഡി.പി.യുടെ 0.1 ശതമാനവും സംഭാവന ചെയ്യുന്ന ഒരു ചെറിയ സംസ്ഥാനമാണ് മിസോറം. പ്രധാനമായും കൃഷിയിലൂന്നിയ സമ്പദ്‌വ്യവസ്ഥയാണെങ്കിലും സേവനങ്ങളും ടൂറിസം മേഖലയും നയിക്കുന്ന സാമ്പത്തിക വളർച്ചയ്ക്ക് ധാരാളം സാധ്യതകളുള്ള ഒരു നിർണായക അതിർത്തി സംസ്ഥാനമാണ് മിസോറം. ഇന്ത്യയുടെ ‘ആക്റ്റ് ഈസ്റ്റ്’ നയത്തിലെ ഒരു പ്രധാന കവാടമായും ഇത് കണക്കാക്കപ്പെടുന്നു. എന്നാൽ മിസോറമിനെ മ്യാൻമറിലേക്കും അതിനപ്പുറത്തേക്കും ബന്ധിപ്പിക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ പുരോഗതി പരിമിതമാണ്. വംശീയ ഐക്യം പോലെ തന്നെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ബഹുകക്ഷി മത്സരം അവബോധം ഉയർത്തണം.
COMMents
SHARE