അധികാരത്തിലിരിക്കുന്ന സർക്കാരുകൾ അടുത്ത തിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്ന ചരിത്രമാണ് രാജസ്ഥാനിലുള്ളത്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ആ പ്രവണതയെ മറികടക്കാൻ ശ്രമിക്കുമ്പോൾ, ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി.) അധികാരത്തിൽ തിരിച്ചെത്താനും സംസ്ഥാനത്ത് നേതൃമാറ്റം കൊണ്ടുവരാനും അതേ പ്രവണതയിൽ വിശ്വാസമർപ്പിച്ചിരിക്കുകയാണ്. 200-അംഗ നിയമസഭയിൽ ഭൂരിപക്ഷം നേടാൻ നേരിട്ടുള്ള പോരാട്ടത്തിനിറങ്ങുമ്പോൾ ഇരു പാർട്ടികൾക്കും നിരവധി ആഭ്യന്തര പ്രശ്‌നങ്ങൾ പരിഹരിക്കാനുണ്ട്. നവംബർ 25-നാണ് വോട്ടെടുപ്പ്. നിരവധി പുതിയ ക്ഷേമ പദ്ധതികളിലൂടെയും, ഫലപ്രദമായ ജനസമ്പർക്കത്തിലൂടെയും ഭരണവിരുദ്ധ വികാരം ഇല്ലാതാക്കിയ ഗെഹ്‌ലോട്ട് കോൺഗ്രസിനെ പടുകുഴിയിൽ നിന്ന് കരകയറ്റുകയും അനുയായികളുടെ ആത്മവിശ്വാസം ഉയർത്തുകയും ചെയ്തു. സ്വാഭാവികമയി വന്നേക്കാമായിരുന്ന തോൽവി ഒഴിവാക്കിയ കോൺഗ്രസിന്റെ സാധ്യതകൾ ഇപ്പോൾ എത്ര നന്നായി സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുകയും, അവസാന ഘട്ടത്തിൽ പ്രചാരണം എങ്ങനെ നടത്തുകയും ചെയ്യുന്നു എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഈ പോരാട്ടത്തിൽ, പ്രായം കുറഞ്ഞ സഹപ്രവർത്തകനും മുഖ്യമന്ത്രി പദം ആഗ്രഹിക്കുകയും ചെയ്യുന്ന സച്ചിൻ പൈലറ്റ് ഭിന്നതകൾ മറന്ന് ഗെഹ്ലോട്ടിന് പിന്തുണ നൽകിയിരിക്കുകയാണ്. ഇതുവരെയുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് മുഖ്യമന്ത്രിക്കെതിരെ ഭരണവിരുദ്ധ വികാരം ഇല്ലെങ്കിലും കോൺഗ്രസിന്റെ നിയമസഭാ സാമാജികർ (എം.എൽ.എ.) വ്യക്തിപരമായി ശക്തമായ തിരിച്ചടി നേരിടാൻ സാധ്യത ഉണ്ടെന്നാണ്. ഇത് പാർട്ടി നേരിടുന്ന വിഷമകരമായ സാഹചര്യമാണ്. കൂടാതെ വേണ്ടത്ര എം.എൽ.എ.മാരെ മാറ്റി പുതുമുഖങ്ങളെ കൊണ്ടുവരുന്നത് ഗെലോട്ടിന്റെ കേൾവികേട്ട രാഷ്ട്രീയ വൈദഗ്ധ്യത്തിന്റെ മാറ്റുരയ്ക്കുന്ന പരീക്ഷണമായിരിക്കും.
നിശ്ചയദാർഢ്യവും, പാർട്ടിയിൽ നിന്ന് വേറിട്ട് സ്വന്തം അനുയായിവൃന്ദവുമുള്ള മുൻ മുഖ്യമന്ത്രി വസുന്ധര രാജെയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാൻ ബി.ജെ.പി. ഉത്സുകമാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പാർട്ടി ഉയർത്തിക്കാട്ടില്ലെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. രാജെയുടെ വിശ്വസ്തരായ പലർക്കും ഇതിനകം ടിക്കറ്റ് നിഷേധിച്ചിട്ടുണ്ട്, ഇനിയും കൂടുതൽ പേർ തള്ളപ്പെട്ടേക്കാം. ബി.ജെ.പി. പ്രഖ്യാപിച്ച 41 സ്ഥാനാർത്ഥികളിൽ ഏഴ് പേർ നിലവിൽ പാർലമെന്റ് അംഗങ്ങളാണ്. പാർട്ടിയുടെ പല നേതാക്കളും തലപ്പത്തിരിക്കാൻ മോഹമുള്ളവരാണ്. പാർട്ടിയുടെ നേതൃത്വത്തിൽ തലമുറമാറ്റം നടക്കുകയാണെന്ന് ഇവരിൽ ചിലർ തുറന്നടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയുടെ മുന്നിൽ ഈ ആശയക്കുഴപ്പം ഒന്നുമല്ലെന്നും, അതിനെ ഇല്ലാതാക്കാൻ പോലും കഴിയുമെന്നും പാർട്ടി പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തും പാർട്ടിയിലും തന്റെ രാഷ്ട്രീയ സ്ഥാനം നിലനിർത്താൻ, ഒരു തുറന്ന കലാപമൊഴികെയുള്ള വഴികൾ രാജെ തേടും. അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ രാജസ്ഥാനാണ് ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന് ഏറ്റവും കൂടുതൽ പ്രാധാനപ്പെട്ടത്. രാജസ്ഥാനിലെ ഫലം 2024-ലെ ലോകസഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങളിലും ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തും.
COMMents
SHARE