ചരക്ക് സേവന നികുതി (ജി.എസ്.ടി.) സമിതി കഴിഞ്ഞ ശനിയാഴ്ച, ഏകദേശം ഒരു ഡസനോളം നികുതി നടപടികളിലെ അവ്യക്തതകൾ നീക്കം ചെയ്തു. അവയിൽ ബാങ്ക് വായ്പകൾക്കായുള്ള വ്യവസായ, വ്യക്തിഗത ഗ്യാരണ്ടികൾക്കുള്ള നികുതി പോലുള്ള ചിലത് 2017 ജൂലൈയിൽ ഈ പരോക്ഷ നികുതി സംവിധാനം ആരംഭിച്ചത് മുതലുള്ളതാണ്. കാലിത്തീറ്റയുണ്ടാക്കുന്നതിന്റെ ചെലവ് കുറയ്ക്കുന്നതിനും കർഷകരുടെ കുടിശ്ശിക വേഗത്തിൽ തീർക്കാനായി പഞ്ചസാര മില്ലുകളുടെ പണമൊഴുക്ക് സുഗമമാക്കുന്നതിനും മൊളാസസിന്റെ ജി.എസ്.ടി. 28 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു. നിരക്കുകളിൽ മാറ്റങ്ങളും സംവിധാനത്തെ ശുചീകരിക്കുന്നതിന്റെ ഭാഗമായുള്ള വിശദീകരണങ്ങളും കൂടാതെ, മദ്യത്തിന് ഉപയോഗിക്കുന്ന എക്‌സ്‌ട്രാ ന്യൂട്രൽ ആൽക്കഹോളിന് (ഇ.എൻ.എ.) നികുതി ചുമത്താനുള്ള സമിതിയുടെ അധികാരം വിനിയോഗിക്കേണ്ടതില്ലെന്നതാണ് പ്രധാനപ്പെട്ട ഒരു തീരുമാനം. മനുഷ്യ ഉപഭോഗത്തിനുള്ള മദ്യം ഇപ്പോഴും ജി.എസ്.ടിക്ക് പുറത്തായതിനാൽ, ഇതിന്റെ ഒരു പ്രധാന ഘടകമായ ഇ.എൻ.എയുടെ അല്ലെങ്കിൽ ഉയർന്ന വീര്യമുള്ള മദ്യത്തിന്റെ പരോക്ഷ നികുതി അന്തിമ ഉൽപ്പന്നത്തിന് സംസ്ഥാന നികുതിയുമായി തട്ടിക്കിഴിക്കാനാവില്ല. കോടതികൾ വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്നതിനാൽ ഈ വിഷമകരമായ വിഷയത്തിൽ വ്യവസായ മേഖല വർഷങ്ങളായി വ്യക്തത തേടുകയായിരുന്നു.
2022-ൽ രണ്ടുതവണ മാത്രം യോഗം ചേർന്ന സമിതി ഈ വർഷം നാലുതവണയും നാലു മാസത്തിനുള്ളിൽ മൂന്നുതവണയും യോഗം ചേർന്നു എന്നത് ആശ്വാസകരമാണ് – ഇവ സമീപകാല തീരുമാനങ്ങളിലെ അപാകതകൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടാണെങ്കിലും. ദീർഘകാലമായി കാത്തിരിക്കുന്ന ജി.എസ്.ടി. അപ്പീൽ ട്രൈബ്യൂണലുകളുടെ അധ്യക്ഷന്റേയും അംഗങ്ങളുടേയും പ്രായ മാനദണ്ഡങ്ങൾ ഇപ്പോൾ മറ്റ് ട്രൈബ്യൂണലുകളുടേത് പോലെയാക്കിയിട്ടുണ്ട്. അതിനാൽ ട്രൈബ്യൂണലുകൾ ഉടൻ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രായ മാനദണ്ഡം വ്യക്തമായും ഒഴിവാക്കാവുന്ന ഒരു നോട്ടപ്പിശകായിരുന്നു. എന്നിരുന്നാലും, ധനമന്ത്രി നിർമ്മല സീതാരാമൻ വിശേഷിപ്പിച്ച ജി.എസ്.ടി. നഷ്ടപരിഹാര സെസ്സിന്മേലുള്ള ‘വീക്ഷണം സംബന്ധിച്ച ആസൂത്രണവും’, ഈ സെസ്സിന് പകരം ഏത് തരത്തിലുള്ള സർചാർജ് കൊണ്ടുവരണമെന്ന് ചർച്ച ചെയ്യാൻ സമിതി ഭാവിയിൽ കൂടിച്ചേരുമെന്നുള്ള തീരുമാനവുമാണ് ഉപഭോക്താക്കൾക്കും നിർമ്മാതാക്കൾക്കും ഏറ്റവും താല്പര്യമുള്ള വിഷയം. ജി.എസ്.ടിയുടെ ആദ്യ അഞ്ച് വർഷം സംസ്ഥാനങ്ങൾക്കുണ്ടായ വരുമാന നഷ്ടം നികത്താൻ ‘നല്ലതും ലളിതവുമായ നികുതി’ എന്നതിന് മുകളിൽ സമയബന്ധിതമായ നികുതിയായി ആദ്യം അവതരിപ്പിച്ചതായിരുന്നു സെസ്സ്. എന്നാൽ കോവിഡ്-19 മഹാമാരി നികുതി പിരിവുകളെ ബാധിച്ചതിനെത്തുടർന്ന് എയ്‌റേറ്റഡ് പാനീയങ്ങൾ, പുകയില ഉൽപന്നങ്ങൾ, ഓട്ടോമൊബൈലുകൾ എന്നിങ്ങനെ അനഭിലഷണീയമായ ചരക്ക് എന്ന് വിളിക്കപ്പെടുന്നവയിന്മേലുള്ള സെസ്സിന്റെ സമയപരിധി 2026 മാർച്ച് വരെ നീട്ടാനിടയായി. ചില ‘പാപ വസ്തുക്കളെ’ നിരുത്സാഹപ്പെടുത്തുന്നത് അഭികാമ്യമാണ്. എന്നിരുന്നാലും, ഒരു പുതിയ സെസ്സ് മാത്രമായി കൊണ്ടുവരുവാൻ പാടില്ല, മറിച്ച് അത് ജി.എസ്.ടിയുടെ സങ്കീർണ്ണവും വിവിധ നിരക്കുകളുമുള്ള ഘടനയയെ വിശാലമായി യുക്തിസഹമാക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കണം. അടുത്ത കാലത്തായി ശക്തമായ നികുതി വരവ് ഉണ്ടായിരുന്നിട്ടും, രണ്ട് വർഷം മുമ്പ് ആരംഭിച്ച ആ യുക്തിസഹമാക്കുന്ന പ്രക്രിയ, നിർഭാഗ്യവശാൽ, കാര്യപരിപാടിയിൽ നിന്ന് പുറത്തായി. ഇടയ്ക്കിടെ പ്രശ്നമുള്ള വിഷയങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതല്ലാതെ, വൈദ്യുതി, പെട്രോളിയം, മദ്യം തുടങ്ങിയ ഒഴിവാക്കിയ ഇനങ്ങൾ ഇതിൻ കീഴിൽ കൊണ്ടുവരുന്നതിനുള്ള മാർഗ്ഗരേഖ ഉൾപ്പെടെ, ജി.എസ്.ടി. സംവിധാനത്തിന് സമഗ്രമായ ഒരു പരിഷ്കരണം ആവശ്യമാണ്.
COMMents
SHARE