ക്രിക്കറ്റിലെ ഏറ്റവും വലിയ ദൃശ്യവിസ്മയമായ ഐ.സി.സി. ലോകകപ്പ് വ്യാഴാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഒരു ഗംഭീര അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻ ഇംഗ്ലണ്ടും 2019-ൽ രണ്ടാമതെത്തിയ ന്യൂസിലൻഡും ഏറ്റുമുട്ടുന്നതോടെ ഇന്ത്യയിലെ വിവിധ വേദികളിൽ ലോകകപ്പ് മത്സരങ്ങൾക്ക് ആവേശകരമായ തുടക്കം കുറിയ്ക്കും. ലോകകപ്പിന്റെ പതിമൂന്നാം പതിപ്പ് അതിന്റെ കലാശക്കളിക്കായി നവംബർ 19-ന് അഹമ്മദാബാദിലേക്ക് മടങ്ങും. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിന്റെ ഭാഗമായ വലിയ മത്സരവേദികളായ മുംബൈയും കൊൽക്കത്തയും അഹമ്മദാബാദിന് പിന്നിൽ രണ്ടാം നിരയിലേക്ക് മാറിയത് വാണിജ്യപരമായ ശക്തിക്കും രാഷ്ട്രീയ സ്വാധീനത്തിനും ഇടയിൽ പലപ്പോഴും കുടുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയ യാഥാർത്ഥ്യമാണ്. 1987, 1996, 2011 എന്നീ വർഷങ്ങളിൽ ഇന്ത്യ 50 ഓവർ ലോകകപ്പ് നടത്തിയിരുന്നുവെങ്കിലും അപ്പോഴെല്ലാം ഉപഭൂഖണ്ഡത്തിൽനിന്നുള്ള സഹ-ആതിഥേയർ ഉണ്ടായിരുന്നു. നിലവിലെ സാഹചര്യത്തിൽ, ചെന്നൈയും ധർമ്മശാലയും പോലെ ഊഷ്മളവും വൈവിധ്യമാർന്നതുമായ വേദികൾ ഒരുക്കിയ ഇന്ത്യ ഒറ്റക്ക് ലോകകപ്പിന് ആതിഥേയത്വം വഹിക്കും. ടെസ്റ്റുകളുടെ പൗരാണികതയ്ക്കും ട്വന്റി20 ലീഗുകളുടെ ഉന്മാദ ലഹരിക്കും ഇടയിൽ കുടുങ്ങിയ ക്രിക്കറ്റ് ലോകത്ത്, ഏകദിന മത്സരങ്ങൾ മറന്നുപോയ എന്തിനേയോ ഓർമ്മിപ്പിക്കുന്നത് പോലെ കാണപ്പെടുന്നു. ലോകകപ്പ് നാല് വർഷത്തിലൊരിക്കൽ ഏകദിനങ്ങളുടെ ഓർമ്മ പുതുക്കുന്നു; കൂടാതെ അതിന് കുറച്ച് പ്രസക്തിയും ശക്തമായ അടിത്തറയും നൽകുന്നു. ഏറ്റവും പുതിയ പതിപ്പും വ്യത്യസ്‌തമല്ല. 2019-ലെ ലോർഡ്‌സിൽ നടന്നതുപോലുള്ള ആവേശകരമായ അന്ത്യത്തിലേക്ക് ഇതിനെ എത്തിക്കാൻ കഴിഞ്ഞാൽ, ഏകദിനങ്ങൾ അൽപ്പം ചാരുത വീണ്ടെടുത്തേക്കാം.
1975-ൽ ലോകകപ്പ് കാരവൻ ഉരുളാൻ തുടങ്ങിയത് മുതൽ, പല മിഥ്യകളും പൊളിച്ചെഴുതപ്പെട്ടു. ക്രിക്കറ്റിൽ പ്രാധാനപ്പെട്ട കപ്പുകളൊന്നും ആതിഥേയർ ഒരിക്കലും നേടില്ല എന്നതാണ് അത്തരത്തിലുള്ള ഒന്ന്. എന്നാൽ എം.എസ്. ധോണി 2011 ഏപ്രിലിലെ ഒരു രാത്രിയിൽ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ സിക്‌സർ അടിച്ച് വിജയം കൈപ്പിടിയിലൊതുക്കിയതോടെ, ആതിഥേയർ വിജയം നേടില്ലെന്ന മിഥ്യാധാരണ ഇല്ലാതായി. അതിനുശേഷം, 2015-ൽ ഓസ്‌ട്രേലിയയും 2019-ൽ ഇംഗ്ലണ്ടും, സംഘടകർ എന്നനിലയിലുള്ള സമ്മർദ്ദം നിമിത്തം ആതിഥേയർ എല്ലായ്പോഴും തോറ്റുകൊടുക്കാറില്ലെന്നും, അവസാന വിജയം തങ്ങൾക്കായിരിക്കുമെന്നും തെളിയിച്ചു. ഈ പ്രവണത ആവർത്തിക്കുക എന്ന കഠിനമായ ദൗത്യമാണ് രോഹിത് ശർമ്മയുടേയും കൂട്ടാളികളുടേയും മുന്നിൽ ഇപ്പോൾ ഉള്ളത്. നാല് പ്രധാന കളിക്കാർ – ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ – പരിക്ക് ഭേദപ്പെട്ട് തിരിച്ചെത്തിയതിനാൽ ഇന്ത്യൻ ടീം കരുത്തുറ്റതായി കാണപ്പെടുന്നു. എങ്കിലും ടീമിന്റെ സഹായികൾ താരങ്ങളുടെ മൊത്തത്തിലുള്ള കായികക്ഷമതയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. രോഹിത്, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി എന്നിവർ ബാറ്റിംഗ് ശൃംഖലയെ കൂട്ടിയിണക്കിക്കൊണ്ട് ബാറ്റിംഗിൽ ഇന്ത്യക്കുള്ള ശക്തമായ പാരമ്പര്യം നിലനിർത്തിയേക്കാം. പക്ഷേ ബുംറയും രണ്ട് മുഹമ്മദുമാരും – ഷമിയും സിറാജും – നയിക്കുന്ന അതിവേഗ ബൗളർമാർക്കും കഠിനമായ വെല്ലുവിളി ഉയർത്താനാവും. കുൽദീപ് യാദവിന്റെ സാന്നിധ്യത്തോടൊപ്പം ആർ.അശ്വിന്റെ തിരിച്ചുവരവ് സ്പിന്നിനെ ശക്തിപ്പെടുത്തുന്നു. മറ്റുള്ള ടീമുകളിൽ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, പാകിസ്ഥാൻ എന്നിവർക്ക് ആതിഥേയരെ ഞെട്ടിക്കാനും അവരുടെ മികച്ച പദ്ധതികൾ തകിടംമറിക്കാനും കഴിഞ്ഞേക്കും.
COMMents
SHARE